
"ഒരു പടക് കിഴക്കോട്ടു സഞ്ചരിക്കുന്നു ... മറ്റൊന്ന് പടിഞ്ഞാറോട്ടും. രണ്ടും ഒരു കാറ്റിനാല്‍ നീങ്ങുന്നു. കാറ്റിന്റെ ഗതിയല്ല ലക്ഷ്യം നിര്‍ണയിക്കുന്നത്, മറിച്ച് കപ്പല്‍ പായ ആണ് ദിശ നിശ്ചയിക്കുന്നത്.
കടലില്‍ പടകുകള്‍ നീങ്ങുന്നത് ആദ്യമായി കാണുന്ന മനുഷ്യന്‍ ഒരേ കാറ്റിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്നു അത്ഭുതപ്പെടും. ഒരേ കാറ്റിനാല്‍ പടകുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നു!
പായയുടെയും കാറ്റിന്റെയും ഈ തത്വം യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു (1:2-12). ചിലയാളുകള്‍ സാഹചര്യത്തിന്റെ പിടിയില്‍ പെട്ട് നിരാശയിലേക്കും നാശത്തിലേക്കും സഞ്ചരിക്കുന്നു. പ്രശ്നങ്ങള്‍ വരുന്നു ... പരാജയം ... നിരാശ .. ദുരിതം ..അങ്ങനെ ആ ജീവിതം അവസാനിക്കുന്നു. മറ്റു ചിലര്‍ അതെ സാഹചര്യങ്ങളില്‍ കൂടെ കടന്നുപോകുന്നു. പക്ഷേ അവര്‍ സഹിഷ്ണുത ഉള്ളവര്‍ ആകുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു. സകല പരീക്ഷകളും ജയിച്ച് അവര്‍ കൂടുതല്‍ ശക്തരും മൂര്ച്ചയുള്ളവരും ആയിത്തീരുന്നു.
വ്യത്യാസം അവരുടെ മനോഭാവമാണ്.
സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയും സുഖങ്ങള്‍ക്ക് വേണ്ടിയും പായുന്ന മനുഷ്യന്‍ പരീക്ഷകളിലും പ്രശ്നങ്ങളിലും അകപ്പെടുകയും അവരുടെ പടകു തകര്‍ന്നുപോകയും ചെയ്യും. എന്നാല്‍ ദൈവത്തില്‍ മനസ്സുറപ്പിക്കുന്ന മനുഷ്യന്‍ ദൈവത്തെ പിന്തുടര്‍ന്ന് അവന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരും.
നിങ്ങളുടെ കപ്പല്‍ പായ എങ്ങോട്ടാണ് ഉറപ്പിച്ചിരിക്കുന്നത്?
സങ്കീര്‍ത്തനം 28
അന്ധകാരതിന്റെയും നിരാശയുടെയും നടുവില്‍ ഒരു പ്രാര്‍ത്ഥന.
1. അപേക്ഷ (വാക്യം 1,2) ഞാന്‍ വിളിച്ചപേക്ഷിക്കുന്നു.
- മൗനം. മിണ്ടാതിരിക്കരുതേ. ദൈവം ഉത്തരം നല്‍കേണ്ട ഏറ്റവും അത്യാവശ്യ സമയമിതാണ്.
- എന്റെ യാചന (വാ. 2). ദൈവം നിരസിക്കുകയില്ല എന്ന വിശ്വാസം. യാചനകള്‍ എന്ന ബഹുവചന രൂപം അനേകഅപേക്ഷകള്‍ സമര്‍പ്പിച്ചു എന്നതിന്റെ തെളിവാണ്.
- അവരുടെ ക്രിയ. (വാ.3,4). അകൃത്യം. അവര്‍ അകൃത്യം പ്രവര്‍ത്തിക്കുന്നവരും ദുഷ്ടത ചെയ്യുന്നവരുമാണ്.
- അവരുടെ അന്ത്യം (വാ. 5). അവന്‍ അവരെ ഇടിച്ചുകളയും. എത്ര ഭയാനകമായ അന്ത്യം.
- ഉത്തരം ലഭിച്ചു(വാ. 6). യാചന കേട്ടിരിക്കുന്നു. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് മറുപടി നിശ്ചയമാണ്.
- സഹായം ലഭിച്ചു(വാ. 7,8). നന്മയുടെ ഏറ്റുപറച്ചില്‍. ദൈവത്തില്‍ നിന്നും ശക്തിയും സഹായവും ലഭിച്ചവര്‍അതേറ്റുപറയണം.
- സമാധാനം ലഭിച്ചു(വാ. 9). എന്നേക്കും വഹിക്കും. അതേ ദൈവം തന്റെ ജനത്തെ എന്നേക്കും നടത്തുന്നവനാണ്. സകല ബുദ്ധിയേയും കവിയുന്ന സമാധാനം അവന്‍ നല്‍കുന്നവനാണ് (ഫിലി. 4:6). അവന്‍ അവരുടെ ഇടയനായിഅവരെ എന്നേക്കും നടത്തും (സങ്കീര്‍. 23).
താഴ്‌വരയില്‍ "കൂടി" നടക്കുക
ഭവനത്തില്‍ "വസിക്കുക"
മാത്യു പാലത്തുങ്കല്‍
വിഖ്യാത സുവിശേഷകനും ഗ്രന്ഥകാരനുമായ ചാള്‍സ് അല്ലന്‍ തന്റെ "ഗോഡ്സ് സൈക്യാട്രി" എന്ന ഗ്രന്ഥത്തില്‍ തന്റെ ശുശ്രൂഷാ വേളയില്‍ നടന്ന ഒരു സംഭവം വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ബിസ്സിനസുകാരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കഠിനാധ്വാനംകൊണ്ട് ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയ വ്യക്തിയാണയാള്‍. എന്നാല്‍ അയാള്‍ക്കിപ്പോള്‍ സമാധാനമില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ബിസ്സിനസില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. ഒരുപാടു ഡോക്ടര്‍മാരെ കണ്ടു, ധാരാളം മരുന്നുകള്‍ കഴിച്ചു, ഒരു ഫലവുമില്ല. ഒടുവില്‍ ഒരു ശുശ്രൂഷകനെ കാണാന്‍ അയാളുടെ ഡോക്ടര്‍ ഉപദേശിച്ചു. അങ്ങനെയാണ് അല്ലനെ കാണാന്‍ അയാള്‍ എത്തിയത്.
പാസ്റ്റര്‍ അയാള്‍ പറയുന്നത് സശ്രദ്ധം കേട്ടു. എന്നിട്ട് ഒരു കടലാസെടുത്ത് ഒരു കുറിപ്പടി എഴുതി അയാളെ ഏല്‍പിച്ചു. ഇരുപത്തി മൂന്നാം സങ്കീര്‍ത്തനമാണ് അദ്ദേഹം എഴുതിയത്, ഏഴു ദിവസത്തേക്ക് ദിവസം അഞ്ചു പ്രാവശ്യം വീതം താന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തന്നെ അതു സേവിക്കണമെന്നദ്ദേഹം നിഷ്കര്‍ഷിച്ചു. അതിരാവിലെ ഉണരുമ്പോള്‍ ആദ്യം വായിക്കേണ്ടത് അതാണ്. വെറുതെ വായിച്ചു വിട്ടാല്‍ പോരാ, മനഃപാഠം ചൊല്ലുകയും അരുത്. ശ്രദ്ധാപൂര്‍വ്വം, ധ്യാനപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കണം. ഓരോ വാക്കും ആത്മാവിനെ സ്പര്‍ശിക്കണം. പ്രഭാത ഭക്ഷണത്തിനുശേഷവും, ഉച്ചഭക്ഷണത്തിനുശേഷവും, അത്താഴത്തിനുശേഷവും, ഒടുവില്‍ കിടക്കാന്‍ പോകുന്നതിനുമുമ്പും ഇപ്രകാരം വായിക്കണം. അയാള്‍ അതനുസരിച്ചു, ഒരാഴ്ച കഴിയും മുമ്പ് അയാളുടെ സ്ഥിതി മെച്ചപ്പെട്ടു.1
ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം ഒരു ചിന്താസരണിയാണ്, ഒരു ജീവിത ശൈലിയാണ്. ഇടയനായ കര്‍ത്താവിനോടൊപ്പം നടക്കുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും ഭക്തിപൂര്‍വമായ അനുസരണവും അതു നമ്മിലുളവാക്കും.
ഇടയനോടൊപ്പം സഞ്ചരിക്കുന്ന ആടിന്റെ യാത്രയാണ് സങ്കീര്‍ത്തനത്തിന്റെ ചിന്താവിഷയം. യാത്രയിലൊരിക്കല്‍ ആടിന് കൂരിരുള്‍ താഴ്‌വരയിലൂടെ കടക്കേണ്ടി വരുന്നുണ്ട്. എങ്കിലും അതിനു ഭയമില്ല. കാരണം, അതൊരു "കടന്നുപോക്ക്" മാത്രമാണ്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്, താന്‍ കൂരിരുള്‍ താഴ്‌വരയിലൂടെ "നടക്കുന്നു" എന്നാണ്, അവിടെ 'വസിക്കുന്നു' എന്നല്ല. അവന്‍ "വസിക്കുന്നത്" താഴ്‌വരയിലല്ല, യഹോവയുടെ ആലയത്തിലാണ്.
നമ്മില്‍ പലരും താഴ്‌വരയില്‍ വസിക്കുകയും ആലയത്തിലൂടെ കടക്കുകയുമാണ്. പ്രശ്നങ്ങളുടെ താഴ്‌വരയില്‍ എത്തുമ്പോള്‍ അവിടെ സ്ഥിരവാസമാണ് നാം പ്രതീക്ഷിക്കുന്നത്. താഴ്‌വര കടന്നുപോകാനുള്ള വഴിയാണ്, പാര്‍ക്കാനുള്ള ഇടമല്ല. പര്‍വത പ്രദേശങ്ങളിലെ ഉടുങ്ങിയ താഴ്‌വരകളില്‍ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം കടന്നുചെല്ലുകയില്ല. വന്യമൃഗങ്ങളുടെ വിഹാര ഭൂമിയായിരിക്കും അത്തരം സ്ഥലങ്ങള്‍. എങ്കിലും മലമുകളിലെ വിശാലമായ പുല്‍മേടുകളിലേക്ക് ആടുകളെ നയിക്കുവാന്‍ ഇടയന് ഇതല്ലാതെ വേറെ വഴിയില്ല. നിത്യമായി പാര്‍ക്കുവാനുള്ള ആലയത്തില്‍ എത്തുവാനുള്ള പാത ഈ താഴ്‌വരയിലൂടെയാണ്. എങ്കിലും കൂരിരുള്‍ താഴ്‌വര അപകടരഹിതമായി തരണം ചെയ്യുവാന്‍ കഴിയുന്നത് ഇടയന്റെ സാന്നിധ്യം ഉള്ളതിനാലാണ്. "നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ." അത് അത്ഭുതവുമല്ല, കാരണം, താഴ്‌വരയിലൂടെ നടത്തുകയെന്നത് ഇടയന്റെ പദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ അവന്‍ ആടിന്റെ മുമ്പില്‍ തന്നെയുണ്ടാകും.
നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ കൂരിരുള്‍ താഴ്‌വരയിലൂടെ നാം കടക്കേണ്ടി വന്നേക്കാം: രോഗം, വിവിധ പ്രയാസങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമ്പത്തിക പ്രതിസന്ധികള്‍, തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, തെറ്റായ ആരോപണങ്ങള്‍ എന്നിവ. എന്നാല്‍ ഇത്തരം താഴ്‌വരകളുടെ വക്കിലെത്തുമ്പോള്‍ ഓര്‍ക്കുക, അതിനപ്പുറം വിശാലമായ ഒരു മേച്ചില്‍പുറമുണ്ട്. താഴ്‌വര താണ്ടുന്നത് നാം തനിയെ അല്ല, ഇടയന്‍ മുമ്പില്‍ നടക്കുന്നുണ്ട്. ഒരു ഇടയനും ആടിനെ തനിയെ വിടുകയില്ല.
"ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും." താഴ്‌വര തരണം ചെയ്യുന്ന ആട് പിന്നീട് വിരിച്ചൊരുക്കിയ മേശയുള്ള, നിറഞ്ഞുകവിയുന്ന പാനപാത്രമുള്ള യജമാനന്റെ ഭവനത്തില്‍ നിത്യമായി വസിക്കും. ഈ കാഴ്ചകള്‍ മുന്‍പിലുള്ളവരാണ് താഴ്‌വര സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നത്. യഹോവയുടെ ഭവനം ആടിന്റെ സ്വന്തമാണ്. അവിടെ അന്യനായിട്ടല്ല അവന്‍ വസിക്കുന്നത്, അതിഥിയായിട്ടോ, അവകാശിയായിട്ടോ ആണ്.
"ഹോം സ്വീറ്റ് ഹോം" എന്ന വിഖ്യാത ഗാനം രചിച്ച ജോള്‍ ഹൊവാര്‍ഡ് പെയ്ന്ന് സ്വന്തമായി ഒരു ഭവനമില്ലായിരുന്നു. കടുത്ത ഏകാന്തത അദ്ദേഹം അനുഭവിച്ചു. ഒരിക്കല്‍ ഒരു നഗരത്തില്‍ വെച്ച് ഏകാന്തത അസഹനീയമായപ്പോള്‍ അദ്ദേഹം നഗരപ്രാന്തത്തിലേക്കു നടക്കുവാനാരംഭിച്ചു. പെട്ടെന്ന് ശക്തമായ കാറ്റും മഴയു ആരംഭിച്ചു. അദ്ദേഹം ഓടി അടുത്തു കണ്ട ഒരു വീടിന്റെ പോര്‍ച്ചില്‍ കയറി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആ വീടിനുള്ളില്‍ വിളക്കുകള്‍ തെളിഞ്ഞു. ഒപ്പം പിയാനോയിലൂടെ മധുരമായ സംഗീതം ഒഴുകാനാരംഭിച്ചു. ആ വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഒരു ഗാനമാലപിക്കുവാനാരംഭിച്ചു. അവര്‍ പാടിയ പാട്ട് ഏതെന്നോ? "ഹോം സ്വീറ്റ് ഹോം." പെയ്നിന് ഉണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അധികം കഴിഞ്ഞില്ല, ആ ഭവനത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. കുടുംബനാഥന്‍ ഇരുകരങ്ങളും നീട്ടി ആ അപരിചിതനെ വീട്ടിലേക്കു സ്വാഗതം ചെയ്തു. "ഹോം സ്വീറ്റ് ഹോം" എന്നതിന്റെ അര്‍ത്ഥം പാട്ടുകാരന്‍ ശരിക്കും ഗ്രഹിച്ചു.2
കൂരിരുള്‍ താഴ്‌വരയിലൂടെ നടന്നു തളര്‍ന്ന തന്റെ പൈതലിനെ ദൈവം ഭവനത്തിലേക്കു സ്വീകരിക്കുന്നത് ഇപ്രകാരമായിരിക്കും: "വരിക, എന്റെ ഭവനത്തില്‍ വന്നു ദീര്‍ഘകാലം വസിക്കുക."
1. Charles L. Allen, God’s Psychiatry, Old Tappan, NJ.: Fleming H. Revell Co., nd. pp. 13, 14.
2. R. L. Moyer, The Psalm of Psalms,

Filadelfia Geethangal: NRI Malayalee's can now sing their favourite songs



