നിങ്ങള്‍ ഒരു ദൈവപൈതല്‍ ആണോ?

നിങ്ങള്‍ ഇതുവരെയും യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ല എങ്ങ്കില്‍ ഇപ്പോള്‍ അതിനു കഴിയും.
  • ദൈവം നിങ്ങളെ അറിയുന്നു, നിങ്ങളെ സ്നേഹിക്കുന്നു. അവനു നിങ്ങളെക്കുറിച്ച് പദ്ധതിയുന്ടെ. യോഹന്നാന്‍ 3:16.
  • മനുഷ്യന്‍ പാപിയും ദൈവത്തില്‍നിന്നും അന്യപ്പെട്ടവനുമാണ്. റോമര്‍ 3:23 .
  • പാപത്തിന്റെ ശമ്പളം മരണമാണ് . റോമര്‍ 6:23 .
  • സകല മാനവരാശിയുടെയും പാപത്തിന്റെ പരിഹാരത്തിനായി യേശു ക്രൂശില്‍ മരിച്ചു. റോമര്‍ 5:8.
  • യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സൌജന്യമായി രക്ഷ ലഭിക്കും . എഫെസിയര്‍ 2:8-9.



താഴ്‌വരയില്‍ "കൂടി" നടക്കുക

ഭവനത്തില്‍ "വസിക്കുക"

മാത്യു പാലത്തുങ്കല്‍



വിഖ്യാത സുവിശേഷകനും ഗ്രന്ഥകാരനുമായ ചാള്‍സ്‌ അല്ലന്‍ തന്റെ "ഗോഡ്സ്‌ സൈക്യാട്രി" എന്ന ഗ്രന്ഥത്തില്‍ തന്റെ ശുശ്രൂഷാ വേളയില്‍ നടന്ന ഒരു സംഭവം വിവരിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഒരു ബിസ്സിനസുകാരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കഠിനാധ്വാനംകൊണ്ട്‌ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത്‌ എത്തിയ വ്യക്തിയാണയാള്‍. എന്നാല്‍ അയാള്‍ക്കിപ്പോള്‍ സമാധാനമില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ബിസ്സിനസില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. ഒരുപാടു ഡോക്ടര്‍മാരെ കണ്ടു, ധാരാളം മരുന്നുകള്‍ കഴിച്ചു, ഒരു ഫലവുമില്ല. ഒടുവില്‍ ഒരു ശുശ്രൂഷകനെ കാണാന്‍ അയാളുടെ ഡോക്ടര്‍ ഉപദേശിച്ചു. അങ്ങനെയാണ്‌ അല്ലനെ കാണാന്‍ അയാള്‍ എത്തിയത്‌.

പാസ്റ്റര്‍ അയാള്‍ പറയുന്നത്‌ സശ്രദ്ധം കേട്ടു. എന്നിട്ട്‌ ഒരു കടലാസെടുത്ത്‌ ഒരു കുറിപ്പടി എഴുതി അയാളെ ഏല്‍പിച്ചു. ഇരുപത്തി മൂന്നാം സങ്കീര്‍ത്തനമാണ്‌ അദ്ദേഹം എഴുതിയത്‌, ഏഴു ദിവസത്തേക്ക്‌ ദിവസം അഞ്ചു പ്രാവശ്യം വീതം താന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തന്നെ അതു സേവിക്കണമെന്നദ്ദേഹം നിഷ്കര്‍ഷിച്ചു. അതിരാവിലെ ഉണരുമ്പോള്‍ ആദ്യം വായിക്കേണ്ടത്‌ അതാണ്‌. വെറുതെ വായിച്ചു വിട്ടാല്‍ പോരാ, മനഃപാഠം ചൊല്ലുകയും അരുത്‌. ശ്രദ്ധാപൂര്‍വ്വം, ധ്യാനപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കണം. ഓരോ വാക്കും ആത്മാവിനെ സ്പര്‍ശിക്കണം. പ്രഭാത ഭക്ഷണത്തിനുശേഷവും, ഉച്ചഭക്ഷണത്തിനുശേഷവും, അത്താഴത്തിനുശേഷവും, ഒടുവില്‍ കിടക്കാന്‍ പോകുന്നതിനുമുമ്പും ഇപ്രകാരം വായിക്കണം. അയാള്‍ അതനുസരിച്ചു, ഒരാഴ്ച കഴിയും മുമ്പ്‌ അയാളുടെ സ്ഥിതി മെച്ചപ്പെട്ടു.1

ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം ഒരു ചിന്താസരണിയാണ്‌, ഒരു ജീവിത ശൈലിയാണ്‌. ഇടയനായ കര്‍ത്താവിനോടൊപ്പം നടക്കുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും ഭക്തിപൂര്‍വമായ അനുസരണവും അതു നമ്മിലുളവാക്കും.

ഇടയനോടൊപ്പം സഞ്ചരിക്കുന്ന ആടിന്റെ യാത്രയാണ്‌ സങ്കീര്‍ത്തനത്തിന്റെ ചിന്താവിഷയം. യാത്രയിലൊരിക്കല്‍ ആടിന്‌ കൂരിരുള്‍ താഴ്‌വരയിലൂടെ കടക്കേണ്ടി വരുന്നുണ്ട്‌. എങ്കിലും അതിനു ഭയമില്ല. കാരണം, അതൊരു "കടന്നുപോക്ക്" മാത്രമാണ്‌. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്‌, താന്‍ കൂരിരുള്‍ താഴ്‌വരയിലൂടെ "നടക്കുന്നു" എന്നാണ്‌, അവിടെ 'വസിക്കുന്നു' എന്നല്ല. അവന്‍ "വസിക്കുന്നത്‌" താഴ്‌വരയിലല്ല, യഹോവയുടെ ആലയത്തിലാണ്‌.

നമ്മില്‍ പലരും താഴ്‌വരയില്‍ വസിക്കുകയും ആലയത്തിലൂടെ കടക്കുകയുമാണ്‌. പ്രശ്നങ്ങളുടെ താഴ്‌വരയില്‍ എത്തുമ്പോള്‍ അവിടെ സ്ഥിരവാസമാണ്‌ നാം പ്രതീക്ഷിക്കുന്നത്‌. താഴ്‌വര കടന്നുപോകാനുള്ള വഴിയാണ്‌, പാര്‍ക്കാനുള്ള ഇടമല്ല. പര്‍വത പ്രദേശങ്ങളിലെ ഉടുങ്ങിയ താഴ്‌വരകളില്‍ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം കടന്നുചെല്ലുകയില്ല. വന്യമൃഗങ്ങളുടെ വിഹാര ഭൂമിയായിരിക്കും അത്തരം സ്ഥലങ്ങള്‍. എങ്കിലും മലമുകളിലെ വിശാലമായ പുല്‍മേടുകളിലേക്ക്‌ ആടുകളെ നയിക്കുവാന്‍ ഇടയന്‌ ഇതല്ലാതെ വേറെ വഴിയില്ല. നിത്യമായി പാര്‍ക്കുവാനുള്ള ആലയത്തില്‍ എത്തുവാനുള്ള പാത ഈ താഴ്‌വരയിലൂടെയാണ്‌. എങ്കിലും കൂരിരുള്‍ താഴ്‌വര അപകടരഹിതമായി തരണം ചെയ്യുവാന്‍ കഴിയുന്നത്‌ ഇടയന്റെ സാന്നിധ്യം ഉള്ളതിനാലാണ്‌. "നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ." അത്‌ അത്ഭുതവുമല്ല, കാരണം, താഴ്‌വരയിലൂടെ നടത്തുകയെന്നത്‌ ഇടയന്റെ പദ്ധതിയുടെ ഭാഗമാണ്‌. അതിനാല്‍ അവന്‍ ആടിന്റെ മുമ്പില്‍ തന്നെയുണ്ടാകും.

നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ കൂരിരുള്‍ താഴ്‌വരയിലൂടെ നാം കടക്കേണ്ടി വന്നേക്കാം: രോഗം, വിവിധ പ്രയാസങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്‌, സാമ്പത്തിക പ്രതിസന്ധികള്‍, തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, തെറ്റായ ആരോപണങ്ങള്‍ എന്നിവ. എന്നാല്‍ ഇത്തരം താഴ്‌വരകളുടെ വക്കിലെത്തുമ്പോള്‍ര്‍ക്കുക, അതിനപ്പുറം വിശാലമായ ഒരു മേച്ചില്‍പുറമുണ്ട്‌. താഴ്‌വര താണ്ടുന്നത്‌ നാം തനിയെ അല്ല, ഇടയന്‍ മുമ്പില്‍ നടക്കുന്നുണ്ട്‌. ഒരു ഇടയനും ആടിനെ തനിയെ വിടുകയില്ല.

"ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും." താഴ്‌വര തരണം ചെയ്യുന്ന ആട്‌ പിന്നീട്‌ വിരിച്ചൊരുക്കിയ മേശയുള്ള, നിറഞ്ഞുകവിയുന്ന പാനപാത്രമുള്ള യജമാനന്റെ ഭവനത്തില്‍ നിത്യമായി വസിക്കും. ഈ കാഴ്ചകള്‍ മുന്‍പിലുള്ളവരാണ്‌ താഴ്‌വര സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നത്‌. യഹോവയുടെ ഭവനം ആടിന്റെ സ്വന്തമാണ്‌. അവിടെ അന്യനായിട്ടല്ല അവന്‍ വസിക്കുന്നത്‌, അതിഥിയായിട്ടോ, അവകാശിയായിട്ടോ ആണ്‌.

"ഹോം സ്വീറ്റ്‌ ഹോം" എന്ന വിഖ്യാത ഗാനം രചിച്ച ജോള്‍ ഹൊവാര്‍ഡ്‌ പെയ്ന്ന്‌ സ്വന്തമായി ഒരു ഭവനമില്ലായിരുന്നു. കടുത്ത ഏകാന്ത അദ്ദേഹം അനുഭവിച്ചു. ഒരിക്കല്‍ ഒരു നഗരത്തില്‍ വെച്ച്‌ ഏകാന്ത അസഹനീയമായപ്പോള്‍ അദ്ദേഹം നഗരപ്രാന്തത്തിലേക്കു നടക്കുവാനാരംഭിച്ചു. പെട്ടെന്ന്‌ ശക്തമായ കാറ്റും മഴയു ആരംഭിച്ചു. അദ്ദേഹം ഓടി അടുത്തു കണ്ട ഒരു വീടിന്റെ പോര്‍ച്ചില്‍ കയറി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആ വീടിനുള്ളില്‍ വിളക്കുകള്‍ തെളിഞ്ഞു. ഒപ്പം പിയാനോയിലൂടെ മധുരമായ സംഗീതം ഒഴുകാനാരംഭിച്ചു. ആ വീട്ടിലുള്ളവര്‍ ചേര്‍ന്ന്‌ ഒരു ഗാനമാലപിക്കുവാനാരംഭിച്ചു. അവര്‍ പാടിയ പാട്ട്‌ ഏതെന്നോ? "ഹോം സ്വീറ്റ്‌ ഹോം." പെയ്നിന്‌ ഉണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അധികം കഴിഞ്ഞില്ല, ആ ഭവനത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. കുടുംബനാഥന്‍ ഇരുകരങ്ങളും നീട്ടി ആ അപരിചിതനെ വീട്ടിലേക്കു സ്വാഗതം ചെയ്തു. "ഹോം സ്വീറ്റ്‌ ഹോം" എന്നതിന്റെ അര്‍ത്ഥം പാട്ടുകാരന്‍ ശരിക്കും ഗ്രഹിച്ചു.2

കൂരിരുള്‍ താഴ്‌വരയിലൂടെ നടന്നു തളര്‍ന്ന തന്റെ പൈതലിനെ ദൈവം ഭവനത്തിലേക്കു സ്വീകരിക്കുന്നത്‌ ഇപ്രകാരമായിരിക്കും: "വരിക, എന്റെ ഭവനത്തില്‍ ന്നു ദീര്‍ഘകാലം വസിക്കുക."



1. Charles L. Allen, God’s Psychiatry, Old Tappan, NJ.: Fleming H. Revell Co., nd. pp. 13, 14.

2. R. L. Moyer, The Psalm of Psalms, Minneapolis, MN.: Wilson Press, 1945, p. 87.



ARE YOU SAVED?

If you do not know Jesus Christ as your Saviour, you can now!

  • God knows you and loves you and has a plan for you (John 3:16; 10:10)
  • Man is sinful and separated from God (Romans 3:23)
  • Sin has its price and that is death (Romans 6:23)
  • But Jesus paid the price. He died on the cross in your stead (Romans 5:8) that you will live.
  • Salvation is free (Ephesians 2:8-9) for those who accept it.
  • You must accept what Jesus has done for you and receive Him as your Saviour (John 14:6; 1:12; Revelation 3:20).
  • Pray: "Heavenly Father, forgive me of my sins. Jesus, come into my life. Lord, I give myself to you. Help me to live for you. Thank you. In the name of Jesus, amen."
  • Read you Bible daily, and pray to your heavenly father for the needs of life.